Breaking News

നീലേശ്വരം ആകാശപാത: ജനകീയ സമരം 110-ാം ദിവസത്തിൽ; അശാസ്ത്രീയ നിർമ്മാണത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നിർദ്ദേശം സമരത്തിന് ഊർജ്ജമാകുന്നു


നീലേശ്വരം: ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് ആകാശപാത (എലിവേറ്റഡ് ഹൈവേ) വേണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം 110-ാം ദിവസം പിന്നിട്ടു. 110-ാം ദിന സമരപരിപാടികൾ പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ. ഹരീഷ് വാസുദേവന്റെ പിതാവും റിട്ട. അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണറുമായ വി. എൻ. വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഡി. രാജൻ അധ്യക്ഷത വഹിച്ചു. ട്രഷറർ മഹമൂദ് കോട്ടായി സ്വാഗതം പറഞ്ഞു.

നീലേശ്വരത്തെ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയും പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അഡ്വ. ഹരീഷ് വാസുദേവൻ സർക്കാരിന് നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയത് സമരപ്പന്തലിൽ വലിയ ആവേശമുണ്ടാക്കി. മാർക്കറ്റിലെ പഴയ ഹൈവേയോട് ചേർന്നുള്ള ജലപാതയും നീർച്ചാലുകളും മണ്ണുമൂടി നികത്തുന്നതിനെതിരെയും, നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും അടിയന്തരമായി യോഗം വിളിച്ചു ചേർക്കാൻ കാസർകോട് ജില്ലാ കളക്ടർക്കും എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പരാതിയിന്മേൽ ഉചിതമായ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവും, ഇത് സംബന്ധിച്ച് മലയാള മനോരമയടക്കമുള്ള മാധ്യമങ്ങളിൽ വന്ന വാർത്തകളും ജനകീയ സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളുടെ പ്രസക്തിയും ന്യായവും അടിവരയിടുന്നതാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. നീലേശ്വരത്തിന്റെ നെഞ്ചുപിളർന്ന്, പരിസ്ഥിതിയെ തകർത്ത് കൊണ്ടുള്ള ഇപ്പോഴത്തെ അശാസ്ത്രീയ നിർമ്മാണത്തിന് പകരം ആകാശപാത യാഥാർത്ഥ്യമാക്കുന്നത് വരെ കൂടുതൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.

No comments